ന്യൂഡൽഹി: സർക്കാർ കുത്തകയായിരുന്ന ആണവോർജ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആണവോർജ ബില്ല് 2025 (ശാന്തി ബില്ല്) പ്രതിപക്ഷ വാക്കൗട്ടിനിടെ ലോക്സഭയിൽ പാസായി. മറുപടി ഉൾപ്പെടെ ആറു മണിക്കൂറോളം ചർച്ച നടത്തിയശേഷമാണു ബില്ല് ശബ്ദവോട്ടിലൂടെ പാസാക്കിയത്.
ചർച്ചയിലുടനീളം പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ എതിർത്തു. കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ല് രാജ്യത്തിന്റെ വികസനയാത്രയിൽ പുതിയ ദിശാബോധം നൽകുമെന്ന് ചർച്ചയ്ക്ക് മറുപടി നൽകവേ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ബില്ലിൽ ദീർഘനേരം ചർച്ച വേണമെന്നും സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. ഇതോടെയാണു ബില്ല് പാസാക്കുന്ന നടപടിയോടു സഹകരിക്കേണ്ടെന്ന് ഇന്ത്യാ സഖ്യം എംപിമാർ തീരുമാനിച്ചത്.
ആണവ അപകടങ്ങളുടെ ബാധ്യത വിതരണക്കാർക്കല്ല, ഓപ്പറേറ്റർമാർക്കാണെന്നാണ് ബില്ലിലെ വ്യവസ്ഥ. അപകടം നടന്നാൽ 3000 കോടി രൂപയുടെ ബാധ്യത മാത്രമാണ് ഓപ്പറേറ്റർമാർക്കുള്ളത്. ഈ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ഭേദഗതികളൊന്നും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ല.
വിബിജി റാംജി ബില്ല് ഇന്നു പാസാക്കും
നിലവിലെ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബിജി റാംജി ബില്ല് ഇന്നലെ പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടതോടെ രാത്രി പത്തു വരെ ചർച്ച അനുവദിച്ചു. ചർച്ചയുടെ മറുപടിപ്രസംഗം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നു ലോക്സഭയിൽ നടത്തും. തുടർന്ന് ബില്ല് പാസാക്കും.